തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതിയിൽ തുടരണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വിഷയം യുഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് അടൂർ പ്രകാശിന്റെ നിലപാട്. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ നടപ്പാക്കുന്ന കാര്യത്തിൽ ഗൗരവമുള്ള ചർച്ച നടന്നിട്ടില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഇത് സംബന്ധിച്ച് ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ സൂചിപ്പിച്ചുവെങ്കിലും മുഖ്യമന്ത്രി അന്തിമ തീരുമാനം പറഞ്ഞിരുന്നില്ല.
വിഷയത്തിൽ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ യുഡിഎഫ് നിയോഗിച്ചിരുന്നുവെങ്കിലും ഈ കമ്മിറ്റി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. കമ്മിറ്റി റിപ്പോർട്ട് നൽകും മുമ്പ് എങ്ങനെയാണ് പിഎം ശ്രീ നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത് എന്നാണ് ലീഗ് നേതൃത്വത്തിന്റെ ചോദ്യം. ഈ വിയോജിപ്പാണ് പി.കെ.കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രകടിപ്പിച്ചത്.